സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത കാലത്തും തന്റെ ചിത്രങ്ങളില്‍ മാജിക്കല്‍
റിയലിസം കൊണ്ടുവന്ന അപൂര്‍വ ചലച്ചിത്ര പ്രതിഭയായിരുന്നു ജി. അരവിന്ദനെന്ന് സംവിധായിക
സുമിത്ര പെരൈസ് പറഞ്ഞു. കൈരളി തിയേറ്ററില്‍ അരവിന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
അവര്‍. അരവിന്ദന്റെ ഉള്ളിലുണ്ടായിരുന്ന ലോകം പുനസൃഷ്ടിക്കാന്‍ ഒരു മാന്ത്രികനും കഴിയില്ല.
അത് അദ്ദേഹത്തിന്റെ സിനിമകളില്‍ മാത്രം തെളിഞ്ഞുകാണാവുന്നതാണ്. അദ്ദേഹത്തിന്റെ അന്തര്‍മുഖത്വവും
പ്രതിഭയും ഒരുപോലെ വ്യക്തമായ അപൂര്‍വ അനുഭവവും അവര്‍ പങ്കുവെച്ചു. 1982 ല്‍ ജപ്പാനില്‍
നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് അരവിന്ദനെ പ രിചയപ്പെടുന്നത്.
ലോകപ്രശസ്ത സംവിധായകന്‍ അകിര കുറസോവ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെട്ട അരവിന്ദന്‍ അദ്ദേഹത്തെ
അവിടെ നേരിട്ടു കണ്ടപ്പോല്‍ മൗനിയായി. കുറെയേറെ ഇടപഴകിയശേഷം സംസാരിച്ച അരവിന്ദന്റെ ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും
ചലച്ചിത്രത്തെക്കുറിച്ചുള്ള വീക്ഷണവും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ 'കുമ്മാട്ടി'
അന്ന് പ്രദര്‍ശിപ്പിക്കുകയും ഏറെ പ്രശംസനേടുകയും ചെയ്തിരുന്നു. സുദീര്‍ഘമായ കാലം ചലച്ചിത്രത്തിന്
സംഭാവന നല്‍കാമായിരുന്ന അരവിന്ദന്റെ വിയോഗം കടുത്ത നഷ്ടമാണെന്നും അവര്‍ പറഞ്ഞു. ഷാജി
എന്‍. കരുണ്‍ അരവിന്ദനെക്കുറിച്ച് ഒരുക്കിയ ഹ്രസ്വചിത്രം 'ചെറിയ ലോകവും വലിയ മനുഷ്യരും'
പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
No comments:
Post a Comment